തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും, കാര്‍ട്ടൂണിസ്റ്റ് പി. രവീന്ദ്രന്‍ ജന്മശതാബ്ദി ആഘോഷവും മെയ് 14, 15 എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി

ചൂടുപിടിച്ച തിരഞ്ഞെടുപ്പ് കാലത്ത് വരച്ച രസകരമായ കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിന് എത്തുന്നു.

പല വീക്ഷണകോണുകളില്‍ക്കൂടി തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ട കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ ചിരിയും ചിന്തയും സമ്മാനിക്കും.

മെയ് 14 ന് വൈകിട്ട് അഞ്ചിന് ചേരുന്ന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഇലക്ടൂണ്‍സ് 2024 ദ്വിദിന ഇലക്ഷന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വരുന്ന മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങളായ കോട്ടയം, എറണാകുളം, ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കും.

പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നത്.

14 നും 15നും രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം.

വളരെ ആവേശപൂര്‍വ്വം കേരളത്തില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ തിരഞ്ഞെടുത്ത 75 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാകുക.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. അശോകന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് എന്നിവരുടെ ജൂറിയാണ് കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുത്തത്.

അജി അത്തിമണ്‍, അജിത്ത് നാരായണ്‍, അനൂപ് ആര്‍, ബൈജു പൗലോസ്, ബാലചന്ദ്രന്‍, ദിന്‍രാജ്, ഏലിയാസ് ജോണ്‍, ഗായത്രി പ്രദീപ്, ഗോപീകൃഷ്ണന്‍, ഹരീഷ് മോഹന്‍, ജി ഹരി, ജയരാജ് ടി ജി, ജയരാജ് വെള്ളൂര്‍, കാര്‍ത്തിക കറ്റാനം, കെ.വി.എം. ഉണ്ണി, മധൂസ്, എം. എസ്. മോഹനചന്ദ്രന്‍, നൗഷാദ് പി. യു, പ്രസന്നന്‍ ആനിക്കാട്, പ്രതാപന്‍ പുളിമാത്ത്, സജീവ് ശൂരനാട്, സജീവ് ബാലകൃഷ്ണന്‍, എ. സതീഷ്, സതീശ് . എസ്. കോന്നി, സുഭാഷ് കെ. കെ, ഷാജി പാംബ്ള, ശ്യാം (ജിക്കു), സുധീര്‍നാഥ്, സുമന്‍, സുനില്‍ മുത്തേടത്ത്, സുരേഷ്. പി, ടെന്‍സിങ്, തൊമ്മി, ഉണ്ണികൃഷ്ണന്‍, വിനു എന്നിവരുടെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.

ഇതോടൊപ്പം, മെയ് 15 ന് വൈകീട്ട് അഞ്ചിന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമായിരുന്ന അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി. രവീന്ദ്രന്‍റെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ അനുസ്മരണ ചടങ്ങും നടക്കും.

പി. രവീന്ദ്രന്‍റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും മെയ് 14, 15 തിയതികളില്‍ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ഡോ. സെബാസ്റ്റിന്‍ പോള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കാര്‍ട്ടൂണിസ്റ്റ് പി രവീന്ദ്രന്‍

1960 മുതല്‍ 90കളില്‍ വരെ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ച് കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്നിരുന്ന പി. രവീന്ദ്രന്‍റെ ജന്മശതാബ്ദി വര്‍ഷമാണ് 2024.

കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമായിരുന്ന അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വര്‍ഷത്തില്‍ വിവിധ പരിപാടികള്‍ അക്കാദമി നടത്തും.

ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ 1924 ഏപ്രില്‍ 17 ന് ഹരിപ്പാട് പുതിയേക്കല്‍ കെ. പരമു പിള്ളയുടെയും മുല്ലശ്ശേരിയില്‍ ഭാര്‍ഗവിയമ്മയുടെയും മകനായിട്ടായിരുന്നു രവീന്ദ്രന്‍റെ ജനനം.

ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ബന്ധു കൂടിയാണ് പി രവീന്ദ്രന്‍.

മുംബൈയില്‍ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന പി രവീന്ദ്രന്‍ ബ്ലിറ്റ്സ്, ഇല്ലസ്ട്രേറ്റഡ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിലും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു.

ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളായിരുന്നു പ്രധാന പ്രമേയം. മുംബയില്‍ നിന്ന് ഹാസ്യത്തിനും കാര്‍ട്ടൂണിനും പ്രാധാന്യം നല്‍കി പിക്ക് എന്ന ദ്വൈമാസിക സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു.

1980കളുടെ അവസാനം ഇന്ത്യന്‍ എക്സ്പ്രസ്സിലും മറ്റ് മലയാള പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകളും ലേഖനങ്ങളും പി രവീന്ദ്രന്‍റെ പ്രസിദ്ധീകരിച്ചിരുന്നു.

ദി ഇന്ത്യന്‍ എക്സ്പ്രസ് വീക്കെന്‍റില്‍ അണ്‍സീന്‍ കേരള എന്ന അദ്ദേഹത്തിന്‍റെ പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രതിച്ഛായ എന്ന പേരില്‍ അദ്ദേഹം വരച്ച കാരിക്കേച്ചര്‍ പംക്തിയും ശ്രദ്ധേയമായിരുന്നു.

ഇന്ദിരാഗാന്ധി, ഇ.എംഎസ്, എ.കെ.ജി, ഇ.കെ. നായനാര്‍, ബാല്‍ താക്കറെ, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി. വി. ഗിരി, വി.കെ. കൃഷ്ണമേനോന്‍ തുടങ്ങിയവരുമായി രവീന്ദ്രന് അടുത്ത സൗഹൃദമുണ്ടായിരുന്നു.

1960ല്‍ അമേരിക്കയിലെ പീപ്പിള്‍സ് ടു പീപ്പിള്‍സ് കമ്മിറ്റി ഇന്‍റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ ഫോര്‍ പീസ് അവാര്‍ഡിന് പി. രവീന്ദ്രന്‍റെ കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്തിരുന്നു.

അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡ്വൈറ്റ് ഐസനോവര്‍, ജോണ്‍ എഫ് കെന്നഡി, ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മിള്‍ട്ടണ്‍ കാനിഫ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയായിരുന്നു കാര്‍ട്ടൂണ്‍ തിരഞ്ഞെടുത്തത്.

മലയാള സിനിമാ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.രവീന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്ത് 1979-ല്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് മനുഷ്യന്‍.

മധു, കുതിരവട്ടം പപ്പു, അടൂര്‍ ഭാസി, തിക്കുറുശ്ശി, കവിയൂര്‍ പൊന്നമ്മ, വിധുബാല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

വി. ദക്ഷിണാമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

എറണാകുളം ജില്ലയിലെ ആലുവയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ 2003 ഡിസംബര്‍ 15നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം.

ലീലയാണ് ഭാര്യ. ഏകമകന്‍ ജ്ഞാനേശ്വരന്‍.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...