രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴില്‍ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാരിന്റെ ‘വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ’ പദ്ധതി ഇന്ന് മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരുന്നു.തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്നും 125 ആയി ഉയർത്തി എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് പ്രധാന മേഖലകളിലായി 318 പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലെ കൃഷിപ്പണികള്‍ ഈ പദ്ധതിയില്‍ അനുവദിക്കില്ല.കൂലി നിരക്ക് കേന്ദ്രസർക്കാർ തീരുമാനിക്കും. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ അധികാരം ഉണ്ടാകില്ല. പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് വിഹിതം സംസ്ഥാനങ്ങളില്‍ 60:40 (കേന്ദ്ര-സംസ്ഥാന) എന്ന അനുപാതത്തിലായിരിക്കും.
കൂലി നേരിട്ട് ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് (DBT) കൈമാറും. മസ്റ്റർ റോള്‍ അവസാനിച്ചാല്‍ 15 ദിവസത്തിനകം കൂലി ലഭിക്കണം. വൈകിയാല്‍ പ്രതിദിനം 0.05% നിരക്കില്‍ നഷ്ടപരിഹാരം നല്‍കും.ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യല്‍ ട്രാക്കിംഗ്, തത്സമയ ഡാഷ്‌ബോർഡ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിലെ തൊഴിലാളികളിലും ഭരണകൂടത്തിലും പുതിയ പദ്ധതി സംബന്ധിച്ച വലിയ ആശങ്കകളാണുള്ളത്. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളില്‍ 40 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പുതിയ പദ്ധതി പ്രകാരം കായികാധ്വാനം കൂടുതല്‍ വേണ്ട ജോലികളാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നത് പ്രായമായ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. കൂടാതെ, പദ്ധതിച്ചെലവില്‍ സംസ്ഥാനങ്ങള്‍ക്ക് വൻ ബാധ്യത വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വിവിധ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

