12 കോടിയുടെ വസ്തു തട്ടിയതിന് ഒത്താശ ചെയ്ത വനിതാ സബ് രജിസ്ട്രാർ അറസ്റ്റിൽ

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവില്‍ക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് പ്രതി. ലക്ഷ്മി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷവും 10 മൊബൈല്‍ ഫോണുകളും.ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളില്‍ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉള്‍പ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷ്മിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ ആധാരമെഴുത്തുകാരനും മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനില്‍തമ്പി എന്നിവരടക്കം എട്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ജവഹർനഗറിലെ 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണമുള്ള 10 മുറികളുള്ള വീടുമാണ് തട്ടിയെടുത്തത്. അനില്‍ തമ്പിക്കുവേണ്ടി ആള്‍മാറാട്ടത്തിലൂടെ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ തയ്യാറാക്കിയത് മണികണ്ഠനാണ്. അനില്‍ തമ്പി വിഴിഞ്ഞത്തു വസ്തുവാങ്ങാൻ ശ്രമിക്കുന്നത് സുഹൃത്തില്‍ നിന്നു മനസിലാക്കിയ മണികണ്ഠൻ, ജവഹർ നഗറിലെ വസ്തു രണ്ടുകോടി രൂപയ്ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.

തുടർന്ന് ഡോറയുടേയും ചെറുമകളുടേയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി ആള്‍മാറാട്ടത്തിലൂടെ പ്രമാണം ചെയ്‌തു നല്‍കുകയായിരുന്നു. ഡോറ എന്നപേരില്‍ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകള്‍ എന്നപേരില്‍ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കി. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകള്‍ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയുണ്ടാക്കി. തുടർന്ന് ഇത് അനില്‍ തമ്പിയുടെ ബന്ധുവിന് വിറ്റതായി രേഖയുണ്ടാക്കി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാജരേഖകള്‍ ചമയ്ക്കാനും ആള്‍മാറാട്ടം നടത്താനും ആധാരമെഴുത്തുകാരൻ മണികണ്ഠൻ അനില്‍തമ്പിയില്‍ നിന്ന് കൈപ്പറ്റിയത് രണ്ടു കോടിയാണ്. 40 ലക്ഷം രൂപ അഡ്വാൻഡ് കൈപ്പറ്റിയാണ് പ്രാഥമിക നടപടികള്‍ ചെയ്തത്.വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്.

വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നല്‍കിയത്.മെറിനെയും വസന്തയെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രതികളിലക്കെത്തുകയായിരുന്നു. അമേരിക്കയിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും കഴിഞ്ഞ വർഷം ജനുവരിയിലാണ് റജിസ്‌ട്രേഷന്‍ നടത്തിയത്. ഡോറയോട് രൂപസാദൃശ്യമുള്ള വസന്തയെന്ന സ്ത്രീയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്‌ട്രേഷന്‍ നടത്തി മെറിൻ എന്ന ഇടനിലക്കാരിയായ യുവതിക്ക് വസ്തു കൈമാറിയതും വസന്തയാണ്. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു.

തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. മ്യൂസിയം പൊലീസ് വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ കണ്ടെത്തുകയും റജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ച്‌ പ്രതികളിലേക്ക് എത്തുകയായിരുന്നു. വ്യാജ പ്രമാണത്തില്‍ ഒപ്പിട്ടവരില്‍ അനില്‍ തമ്പി ഒഴികെ മൂന്നുപേരും ആള്‍മാറാട്ടം നടത്തിയവരാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം മറ്റാരും മനസിലാക്കാതിരിക്കാൻ രജിസ്ട്രാർ ഓഫീസിന് പുറത്തുവച്ചാണ് പ്രമാണത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയത്.രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്‌മിയും മണികണ്ഠനും തമ്മില്‍ നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയിരുന്നതായികണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...