പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 23ന്. ബി.ജെ.പി സസ്പെൻഡ് ചെയ്ത കെ. വി. പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിൻ്റെ തലേദിവസം നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷവും ഡെപ്യൂട്ടി ചെയർപേഴ്സണൽ യു.രമ്യയും രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നൈസാമിൻ്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.രാവിലെ അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്.33 നഗരസഭ കൗൺസിലിൽ 18 സീറ്റ് നേടി അധികാരത്തിലെ ത്തിയ ബി.ജെ.പി ഭരണസമിതിയിലെ ചില കൗൺസിലർമാരുടെ വിമതനീക്കത്തെ തുടർന്നാണ് രാജിവെക്കേണ്ടി വന്നത്.എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഡിസംബർ 4 ന് ചർച്ചക്ക് എടുക്കാനിരിക്കെ 3 ന് വൈകീട്ടാണ് രാജി വെച്ചത്.
വിമതരെ ഒപ്പം നിർത്താനുള്ള ബി.ജെ. പി ജില്ല നേതൃത്വത്തിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുവരോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്. ജില്ല പ്രസിഡൻറ് പലതവണ ശ്രമിച്ചെങ്കിലും വിമത പക്ഷത്തുണ്ടായിരുന്ന കെ.വി.പ്രഭയും, കി ഷോർ കുമാറും , കോമളവല്ലിയും ജില്ല നേതൃത്വത്തിന് പിടി നൽകിയില്ല.രാജിവെച്ച ശേഷവും പലരുമായി ആശയവിനിമയം നടത്തിയെങ്കിലും വിമതർ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ്. കെ. വി പ്രഭയും കിഷോർ കുമാറും , ജെ കോമളവല്ലിയും ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.