1200 തദ്ദേശ സ്ഥാപനങ്ങളിൽ 669 ഇടത്ത് പ്രസിഡന്റുമാരായി വനിതകൾ എത്തും. ജില്ലാ പഞ്ചായത്തുകളിൽ ആറിടത്ത് വനിതകളും ഒരിടത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആളും പ്രസിഡന്റാകും. ഏതൊക്കെ സ്ഥാപനങ്ങളിലാണ് സംവരണമെന്നത് പിന്നീട് തീരുമാനിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കെയാണ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്.രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. ഈ മാനദണ്ഡപ്രകാരം 1200 തദ്ദേശ സ്ഥാപനങ്ങളിൽ 669 ഇടത്ത് പ്രസിഡന്റുമാരായി വനിതകൾ എത്തും. സംവരണസീറ്റുകൾക്ക് പുറമേ പൊതുവിഭാഗത്തിലും വനിതകൾ പ്രസിഡന്റുമാരായി എത്തുന്നതോടെ ആകെ വനിതാ പ്രസിഡൻ്റുമാരുടെ എണ്ണം 700 ലധികമായേക്കും. 941 പഞ്ചായത്തിൽ 521 പഞ്ചായത്തുകളിലാണ് വനിതകൾ പ്രസിഡന്റുമാരായി എത്തുക. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 87 ഇടത്ത് വനിതകൾ പ്രസിഡന്റ് പദവി അലങ്കരിക്കും.ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്തും വനിതകൾ പ്രസിഡൻ്റുമാരാകും. ഇതോടൊപ്പം പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. 87 മുനിസിപ്പാലിറ്റികളിൽ 44 ഇടത്ത് ചെയർപേഴ്സൺ പദവിയിൽ സ്ത്രീകളെത്തും. ആറ് കോർപ്പറേഷനുകളിൽ മൂന്നെണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അതേസമയം കോർപ്പറേഷനുകളിൽ പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണമില്ല. ഏതൊക്കെ സ്ഥാപനങ്ങളിലാണ് വനിതാ പ്രസിഡന്റുമാർ വരികയെന്നത് പിന്നീട് തീരുമാനിക്കും. ഈ വർഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.