രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹർജിയാണ് ഇതിലൊന്ന്.ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസില്‍ വിശദമായ വാദം ഇന്ന് നടക്കും. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ സർക്കാർ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.
അതിനിടെ, രണ്ടാം ബലാത്സംഗക്കേസില്‍ വ്യവസ്ഥകളോടെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നുമാണ് രാഹുല്‍ നല്‍കുന്ന വിശദീകരണം. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ പ്രതികളായ രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്ക്കല്‍ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

