തിരുവന്തപുരം : കഴിഞ്ഞമാസം 28 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18-ാം വാർഡിൽ കട്ടിലിൽ നിന്നും വീണ 87 വയസുള്ള രോഗി ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31 ന് മരിച്ച സംഭവത്തിൽ ആശുപത്രിയിൽ നിന്നും നൽകിയ പരിചരണത്തിലും സൗകര്യങ്ങളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികൾക്ക് നൽകുന്ന സുരക്ഷാ പ്രോട്ടോക്കോളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്ന് കമ്മീഷൻ ഡി.എം.ഇ ക്ക് നിർദ്ദേശം നൽകി. ഡി.എം.ഇ യുടെ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിവരുന്ന അന്വേഷണം സൂതാര്യവും ഫലപ്രദവുമായിരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ മെഡിക്കൽ വിദഗ്ദ്ധരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടാകരുതെന്നും ഉത്തരവിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തുടങ്ങിയ രേഖകൾ സഹിതം ഡി.എം.ഇ ആറാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ബിഎൻഎസ്എസ്-ലെ 194-ാം വകുപ്പ് പ്രകാരം സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽകോളേജ് ഇൻസ്പെക്ടർ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കേസെടുത്തിട്ടുണ്ടെങ്കിൽ അന്വേഷണ പുരോഗതി, തൽസ്ഥിതി, കേസന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം തുടങ്ങിയ കാര്യങ്ങൾ അറിയിക്കണം. എഫ്.ഐ.ആറിന്റെയും പോ സ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും കോപ്പികൾ സഹിതം 6 ആഴ്ചക്കകം ഹാജരാക്കണം.ഡപ്യൂട്ടി ഡി.എം.ഇ യും എസ്.എച്ച്.ഒ യുടെ പ്രതിനിധിയും നവംബർ 2 ന് രാവിലെ 10 ന് കമ്മീഷന്റെ പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരായി വിശദാംശങ്ങൾ ധരിപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

