തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണ് ട്രെയിനിന്റെ സ്ളീപ്പർ കോച്ചിൽ കവർച്ചയ്ക്ക് ഇരയായത്. 3 സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.ഞായറാഴ്ച പുലർച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം നടന്നത്. ഗോവയ്ക്കും തിവിമിക്കും ഇടയിലുള്ള മേജർഡ ജങ്ഷനു സമീപത്തുവെച്ചാണ് കവർച്ച നടന്നത്. ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് സ്മിത പണിക്കരുടെ അടുത്തത്തിയ മോഷ്ടാവ് അവരുടെ കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി കടന്നുകളയുകയായിരുന്നു.യാത്രക്കാർ നൽകിയ വിവരങ്ങൾ വെച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ച സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാർ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

