സംസ്ഥാനത്തുടനീളം പൊലീസും എക്സൈസും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് നിരവധി പേർ അറസ്റ്റിലായത്. മട്ടാഞ്ചേരിയിൽ വൻതോതിൽ രാസ ലഹരിയെത്തിയ കേസിലാണ് മുഖ്യപ്രതി ആഷിഖിനെ മലപ്പുറത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഒമാനിൽ നിന്നാണ് പ്രതിയും സംഘവും മയക്കുമരുന്ന് എത്തിച്ചിരുന്നത്. മാഗി ആഷ്ന എന്ന സ്ത്രീ വഴിയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. ഒമാനിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് അറസ്റ്റിലായ ആഷിഖ്. പത്തു പേരാണ് കേസിൽ ഇതുവരെ പിടിയിലായത്.ആലപ്പുഴയിൽ എംഡിഎംഐയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെയും പിടികൂടി.സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷിനെയാണ് പൊലീസ് പിടിച്ചത്. പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നസീബ് സുലൈമാനെ പിടികൂടി. തൃശ്ശൂർ നെടുപ്പുഴയിൽ വീട്ടിൽനിന്ന് ലഹരി പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.വീട്ടിൽനിന്ന് 4 കിലോ കഞ്ചാവും 70ഗ്രാം എംഡിഎം എയും ഇന്നലെ പിടികൂടിയിരുന്നു. മൂവാറ്റുപുഴയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഐയുമായി മൂന്നു പേരെ എക്സൈസ് പിടികൂടി. പുന്നോപ്പടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരെയാണ് പിടികൂടിയത്.കോഴിക്കോട് മുക്കത്ത് നിരോധിത പുകയില വിൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ഇരട്ടക്കുളങ്ങര സ്വദേശി അരവിന്ദാക്ഷൻ എതിരെ കേസെടുത്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് ഇയാൾ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും ലഹരി വിൽപ്പന്നങ്ങൾ സുലഭമായി കിട്ടുന്ന സാഹചര്യത്തിൽ കർശന നടപടിയാണ് പൊലീസും എക്സൈസും ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സ്വീകരിക്കുന്നത്