പശ്ചിമ ബംഗാളിൽ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റായ് വെടിയേറ്റ് മരിച്ചു.നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിലായിരുന്നു ആക്രമണം. ബംഗാളില്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു അധികാരി.
ബൈക്കിലെത്തിയ അക്രമികള്‍ ചന്ദ്രനാഥ് റായിക്ക് നേരെ രണ്ടുതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന ബുദ്ധദേബ് എന്നയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകരെന്ന വ്യാജേന ചിലർ അക്രമങ്ങള്‍ നടത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്ന ദിവസമാണ് കൊലപാതകവും നടന്നത്.ഭവാനിപൂർ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.

