ആലപ്പുഴയിലെ ബി.ജെ.പി പ്രവർത്തകയെ പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി.
പാലക്കാട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് അവർ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നിങ്ങൾ ബി.ജെ.പി പ്രവർത്തക അല്ലെ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. നിങ്ങൾക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി കൊടുക്കും. പൂന്തുറ ശ്രീകുമാറുമായി എന്തിനാണ് എന്നെ ബന്ധപ്പെടുത്തുന്നത്. തോന്നിവാസം ചെയ്താ അടിച്ചു പണി തീർക്കുമെന്നും ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നുണ്ട്
സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ ഉന്നയിക്കുന്നുണ്ട്. ശോഭക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. വാട്സ് ആപ്പ് കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയിരുന്നു.

