വർക്കല പാപനാശത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 1.15മുതല്‍ വൈകിട്ട് 4വരെയാണ് വാവ് സമയം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴില്‍ വർക്കല ശ്രീജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റ പാപനാശം ബലിമണ്ഡപത്തിലും മണ്ഡപത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബലി പന്തലിലുമായി ആയിരങ്ങള്‍ക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.ബലിപന്തലില്‍ ഒരേ സമയം 600പേർക്ക് കർമ്മങ്ങള്‍ ചെയ്യാൻ കഴിയും.ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിക്കുന്ന കടല്‍ത്തീരത്ത് 100 ഓളം പുരോഹിതർക്കും ലൈസൻസ് നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഇതുവരെ 50 ഓളം പേർക്ക് ലൈസൻസ് നല്‍കിയിട്ടുണ്ട്.ക്ഷേത്രത്തില്‍ തിലഹവനം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സർക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് പ്രവർത്തനം.മോഷണം,പോക്കറ്റടി എന്നിവ തടയുന്നതിന് സി.സി ടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്.വർക്കല പൊലീസിന്റെ നേതൃത്വത്തില്‍ 664 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും.ഗതാഗത നിയന്ത്രണം,വാഹന പാർക്കിംഗ്,കടല്‍ത്തീരത്തെ സുരക്ഷ എന്നിവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കും.മൈതാനം,എസ്.എൻ മിഷൻ ആശുപത്രി പരിസരം, സ്വകാര്യ ബസ് സ്റ്റാൻഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പാർക്കിംഗിനായി ഉപയോഗിക്കാനും നിർദേശമുണ്ട്.കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളെയും ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെയും വിന്യസിക്കും.

