മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെ (17) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷമാണ് തലയിൽ കിക്ക് ചെയ്‌തതെന്നും ഫൈസിന് നീതി ലഭിക്കമെന്നും കുടുംബം ആവശ്യപ്പെട്ടു.
മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിൻ്റെ ജനനേന്ദ്രിയത്തിൽ കിക്ക് ചെയ്തു. എന്നാൽ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാർത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു മീറ്ററിനുള്ളിൽ ഉണ്ടാവണം എന്നത് അടക്കമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ ഫൈസിൻ്റെ അച്ഛനും അമ്മയും സിബിഎസ്ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. ഫൈസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും കുടുംബം അറിയിച്ചു. കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്

