നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്.ഇന്നലെ ജാമ്യ ഹർജി കോടതി പരിഗണിച്ചിരുന്നെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് ഇന്നത്തേക്ക് വാദം മാറ്റിയത്.അതേസമയം, പ്രതികളുടെ മുൻകൂർജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അന്വേഷണം നിർണ്ണായകഘട്ടത്തിൽ ആണെന്നും ജാമ്യമനുവദിക്കരുതെന്നുമാണ് പ്രത്യേക അന്വേഷണ സംഹത്തിന്റെ വാദം.അഞ്ച് പ്രതികളും ഒളിവിൽ ആണെന്ന് എസ്ഐടി നേരെത്തെ കോടതിയെ അറിയിച്ചിരുന്നു.ഇന്നത്തെ വാദത്തിന് ശേഷം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയും.ഐപിസി 308 അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു.സംഭവത്തിൽ ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരനായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം വകുപ്പുതല നടപടി എടുത്തിരുന്നു.ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

