പ്രേക്ഷകരെ ഹര്‍ഷ പുളകിതരാക്കാന്‍ ശരപഞ്ജരം വീണ്ടും ബിഗ് സ്‌ക്രീനില്‍

ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ, റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ ഏപ്രില്‍ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരന്‍, മലയാറ്റൂര്‍, ജയന്‍ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.നാലര ദശാബ്ദങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹര്‍ഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത് കാണാന്‍, പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.മലയാള ചലച്ചിത്ര ചരിത്രത്തില്‍ നവതരംഗങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പതിറ്റാണ്ടുകള്‍ക്കിപ്പുറവും, തലമുറകള്‍ കടന്നും ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം. ലൈറ്റ് സബ്ജക്ടുകള്‍ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തില്‍ കുതിരക്ക് എണ്ണയിടുന്നതും, ഈ രംഗങ്ങള്‍ സുന്ദരിയായ നായികയെ ആകര്‍ഷിക്കുന്നതുമായ രംഗങ്ങള്‍, പ്രേക്ഷകരെ ആകര്‍ഷിക്കുകയും, സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്. നെല്ലിക്കോട് ഭാസ്‌കരന് ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം. ചുരുക്കം ചില ചിത്രങ്ങളില്‍ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്. ചന്ദ്രശേഖരന്‍ എന്ന കഥാപാത്രമായി ജയനും, സൗദാമിനി എന്ന കഥാപാത്രമായി ഷീലയും, പ്രേഷകപ്രീതി നേടി.ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. മലമുകളിലെ വഴുക്കലുള്ള പാറപ്പുറത്തുവച്ചുള്ള ഈ സംഘട്ടന രംഗം, ഹരിഹരന്റെ അനുവാദത്തോടെ ജയന്‍ തന്നെയായിരുന്നു ചിട്ടപ്പെടുത്തിയത്. ഷോലെയില്‍ അംജത്ഖാന്‍ സൃഷ്ടിച്ച തരംഗം പോലെയുണ്ട് ജയന്റെ പ്രകടനം എന്നാണ് ഉമ്മര്‍ ഈ സംഘട്ടന രംഗത്തെക്കുറിച്ച് പറഞ്ഞത്.1979-ല്‍ ഏറ്റവും കൂടുതല്‍ കളഷന്‍ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം. 4 കെ. ഡോല്‍ ബി അറ്റ്‌മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍, റീ മാസ്റ്റര്‍ ചെയ്ത്, സിനിമാ സ്‌ക്കോപ്പിലാണ് ഏപ്രില്‍ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്. റോഷിക എന്റര്‍പ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...