അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം.ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.
രോഹിണി 560 (ആർഎച്ച്560) സൗണ്ടിംഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. സാധാരണ റോക്കറ്റില്‍ കുതിച്ചുയരാൻ ആവശ്യമായ ത്രസ്റ്റ് ഇന്ധനവും ഇന്ധനം ജ്വലിക്കാൻ ആവശ്യമായ ഓക്സിജന് വേണ്ടി ഓക്സിഡൈസറും രണ്ടു ടാങ്കുകളിലായി സംഭരിക്കും. എന്നാല്‍ എടിവിയില്‍ ഇന്ധന ടാങ്ക് മാത്രമാണുള്ളത്.
എയർ ബ്രീത്തിങ് പ്രൊപ്പല്‍ഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവില്‍ നിന്ന് വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെയാണ് ഇന്ധനം ജ്വലിപ്പിക്കുന്നത്. റോക്കറ്റ് ശബ്ദാതിവേഗത്തിലേക്ക് എത്തുമ്പോള്‍ വലിച്ചെടുക്കുന്ന വായുവിലെ ഓക്സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മർദം ഉപയോഗിച്ച് കംപ്രസ് ചെയ്ത്, ഓക്സിഡൈസർ ആയി മാറ്റും. ഹൈഡ്രജൻ ഇന്ധനം കത്താൻ ഇത് സഹായിക്കും.
റോക്കറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനും കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയും ഇത്തരം എടിവിക്ക് സാധിക്കും. വിക്ഷേപണത്തിന്റെ ചെലവ് കുറയ്‌ക്കുന്നതിലും ഇത് നിർണായകമാണ്. സാധാരണ റോക്കറ്റത്തിന്റെ ഭാരത്തിന്റെ 80 ശതമാനവും ഇന്ധനവും ഓക്സിഡൈസറുമാണ്.ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.