ഇന്നലെ രാത്രി വീശിയടിച്ച ശക്തയായ കാറ്റിൽ കുമരകത്ത് വ്യാപക നാശനഷ്ടങ്ങൾ .നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മരങ്ങൾ കടപഴുകി വീണ് അഞ്ചിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ കമ്പികൾ പൊട്ടിയും താറുമാറായ വൈദ്യുതി വിതരണം ഇനിയും പൂർണമായി പുനസ്ഥാപിക്കാനായിട്ടില്ല.ഇന്നലെ പെയ്തിറങ്ങിയ ശക്തമായ മഴയെ തുടർന്ന് കുമരകത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.കാറ്റിലും മഴയിലും കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഇതുമൂലം സ്കൂളിലെ ഉപകരണങ്ങൾ പലതും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കുമരകം 5ാം വാർഡിൽ കണ്ണാടിച്ചാൽ പാടത്തിന്റെ 1 തുരുത്തിലെ കുന്നക്കാട് കുര്യാക്കോസിന്റെ (കുഞ്ഞ് ) വീടിന്റെ മേൽക്കൂര പറന്ന് പോയി. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങൾ പലതും ഉപയോഗശൂന്യമായി. വീടിന്റെ സമീപത്തുനിന്ന വലിയ മാവ് കടപഴുകി വീണു. വീടിന്റെ ചുറ്റുപാടും വെള്ളം കയറിക്കിടക്കുകയാണ്. അപകട സമയത്ത് വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു.കുമരകംആറാം വാർഡിൽ ഇടവട്ടം പാടത്തിനുള്ളിൽ താമസിക്കുന്ന 2 കുടുംബങ്ങളുടെ വീടിന്റെ മേൽകൂര കാറ്റെടുത്തു നശിപ്പിച്ചു. ചാവേച്ചേരിൽ വല്യാറ തങ്കമ്മ സുതന്റെ വീടിന്റെ മേൽകൂര പറന്നു പോയി. ഈ വാർഡിലെ തന്നെ തെക്കേത്തറ ബാബുവിന്റെ വീടിന്റെ മേൽകൂരയും കാ റ്റെടുത്ത് ഭാഗീകമായി തകർന്നു.കുമരകം പെട്രോൾ പമ്പിന്റെ മുന്നിലും ബിവറേജസ് കോർപറേഷന്റെ സമീപത്ത് അട്ടിപ്പീടിക റോഡിലും എസ് കെ എം പബ്ലിക് സ്കൂളിന് സമീപം അപ്സര റോഡിലും ചീപ്പുങ്കലിലും ബാക്ക് വാട്ടർ റിപ്പിൾസിന്റെ സമീപത്തെ റോഡിലുമൊക്കെ ഇന്നലെ രാത്രി റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും രാത്രി തന്നെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കി. ചക്രംപടി, അട്ടിപ്പിടിക, ചീപ്പുങ്കൽതുടങ്ങിയ പ്രദേശങ്ങളിലും വൻനാശം ഉണ്ടായി.വാർഡ് 14-ൽ മാടക്കശ്ശേരിയിൽ വീട്ടിൽ തമ്പിയുടെ വീടിന്റെ മുകളിലേക്ക് അയൽപക്കത്തെ പറമ്പിലെ വലിയ ആഞ്ഞിലി മരം കടപുഴകി വീണു വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. വീട്ടുപകരണങ്ങൾ എല്ലാം തന്നെ നശിച്ചു.അടുക്കളയും കിടക്ക മുറിയും പൂർണ്ണമായും തകർന്ന നിലയിലാണ് . സംഭവസ്ഥലത്ത് വീട്ടിൽ തമ്പിയുടെ ഭാര്യയും മകനും മാത്രമാണ് ഉണ്ടായിരുന്നത് . വാർഡ് 6 ൽ വൈകിട്ട് 9:30 ന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും സെന്റ് മാർക്സ് സി.എസ്.ഐ പള്ളി പരിസരത്തുണ്ടായിരുന്ന മരങ്ങൾ വീണു ദൈവാലയത്തിനും സാധന സാമഗ്രികൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി.