ഭക്ത ലക്ഷങ്ങള്‍ നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കും.നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. രാവിലെ 10ന് ദേവിയെ പാടി കുടിയിരുത്തിയ ശേഷം രാവിലെ 10.15ന് പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകരും.ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി തന്ത്രിയുടെ സാന്നിധ്യത്തില്‍ ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിക്കുന്നു. അതേ ദീപം സഹ ശാന്തിമാര്‍ക്കു കൈമാറും. സഹശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍ വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും തീകത്തിക്കുന്നു. പിന്നാലെ ഭക്തര്‍ക്ക് അടുപ്പുകളിലേക്ക് തീപകരുന്നതിനുള്ള അറിയിപ്പായി ചെണ്ടമേളവും കതിനാവെടിയും മുഴങ്ങും.പിന്നെ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും യാഗശാലയാകും. ദേവീ സ്തുതികളാല്‍ നഗരം മുഖരിതമാകും.തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 2000 പുരുഷ പൊലീസിനെയും 750 വനിതാ പൊലീസിനെയും ഉത്സവമേഖലകളില്‍ നിയോഗിക്കും. 45 ലക്ഷം ഭക്തര്‍ ഇത്തവണ പൊങ്കാല ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള ഇടംപിടിച്ച് നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രപരിസരത്തും ഉത്സവമേഖലകളിലും ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡിന്റെയും സജീവ മേല്‍നോട്ടം ഉണ്ടാകും. ഉത്സവ മേഖലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബിന്റെ പ്രവര്‍ത്തനവും ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. അഗ്‌നിശമനസേനയുടെ ആറ് കണ്‍ട്രോള്‍ റൂമുകള്‍ ആറ്റുകാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകള്‍ പാകിയ ഭാഗത്ത് അടുപ്പുകള്‍ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനല്‍ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. ഹരിതചട്ടങ്ങള്‍ പൂർണമായും പാലിക്കണം എന്നും നിർദ്ദേശമുണ്ട്.