തുമ്പമൺ മുട്ടം ശാലോം മാർത്തോമ ഇടവകക്ക് ആശ്വാസമേകി തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകിയ തദ്ദേശ അദാലത്ത്.
പണി പൂർത്തീകരിച്ച് എട്ടു വർഷത്തോളമായ പള്ളിക്കെട്ടിടത്തിൻ്റെ നിർമ്മാണം ക്രമവൽകരിച്ച് നമ്പർ ലഭിക്കുന്നതിനാണ് ഇടവക പള്ളി വികാരിയായ റവ. ജെയ് വർഗീസ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പങ്കെടുത്തത്. പരാതി പരിശോധിച്ച മന്ത്രി എം. ബി രാജേഷ് ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടനമ്പർ നിയമാനുസൃതം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെ വികാരിയും ഇടവക അംഗങ്ങളും വർഷങ്ങളായുള്ള തങ്ങളുടെ ആവലാതിക്ക് പരിഹാരം ലഭിച്ച ആശ്വാസത്തിലാണ്.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായും കോവിഡ് മഹാമാരിയുടെ കാലത്ത് ഫസ്റ്റ് ലൈൻ ഫെസിലിറ്റേഷൻ സെൻ്ററായും പ്രവർത്തിച്ച പള്ളികെട്ടിടത്തിൻ്റെ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതിൽ വികാരി റവ ജെയ് വർഗീസ് സന്തോഷമറിയിച്ചു. വികേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് പ്രവർത്തിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നതെന്നും വികാരി പറഞ്ഞു.