വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി. യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വെള്ളാപ്പള്ളിയെ മന്ത്രി സന്ദർശിച്ചതില്‍ സാധാരണ പ്രവർത്തകർക്ക് ശക്തമായ നിരാശയും പ്രതിഷേധവുമുണ്ടെന്നും സന്ദർശനത്തെ പൂർണമായും അപലപിക്കുന്നുവെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോണ്‍ഗ്രസ് മന്ത്രിയില്‍ നിന്നും കേരളം ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും വിമർനത്തെ ബിന്ദു കൃഷ്ണ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുല്‍ഖിഫില്‍ കൂട്ടിച്ചേർത്തു.
പോസ്റ്റിന്‍റെ പൂർണരൂപം
‘പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കള്‍ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങള്‍ക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങള്‍. കോണ്‍ഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കിയത്. എന്നാല്‍, ഇന്ന് താങ്കള്‍ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോള്‍ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങള്‍ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങള്‍ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
എസ്‌എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളില്‍ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങള്‍ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. ആ വിദ്വേഷ പരാമർശങ്ങള്‍ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വർഗീയതയ്ക്കെതിരെയും തെരുവില്‍ പോരാടുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് എപ്പോഴും ആവേശം നല്‍കേണ്ടത് താങ്കളെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.
താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകള്‍ക്കും കോണ്‍ഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാൻ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിർത്താൻ താങ്കള്‍ക്ക് കഴിയണം. ഈയൊരു വിഷയം ഉള്‍ക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ യഥാർത്ഥ മതേതര പാരമ്പര്യം താങ്കള്‍ കൂടുതല്‍ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങളില്‍ ഉചിതമായ നിലപാടുകള്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.’

