ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.തുടർച്ചയായ മൂന്നാം ടി20 ലോകകപ്പ് സെമിഫൈനലിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
വാംഖഡെയിലെ പിച്ച് ബാറ്റിംഗിന് ഏറെ അനുയോജ്യമാണെങ്കിലും മത്സരഫലത്തില്‍ കാലാവസ്ഥാ ഘടകങ്ങള്‍ നിർണ്ണായകമാകും. പിച്ചിലെ ഈർപ്പം നിലനിർത്തുന്നതിനായി പുല്ല് നിലനിർത്തിയിട്ടുള്ളതിനാല്‍ തുടക്കത്തില്‍ പേസർമാർക്ക് മികച്ച ബൗണ്‍സും മൂവ്‌മെന്റും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ കളി പുരോഗമിക്കുന്നതോടെ പിച്ച് ബാറ്റിംഗിന് കൂടുതല്‍ സഹായകരമാകും. 200-ന് മുകളില്‍ സ്കോറുകള്‍ പിറക്കാൻ സാധ്യതയുള്ള പിച്ചില്‍ രാത്രി വൈകി എത്തുന്ന മഞ്ഞ് (Dew factor) ബൗളർമാർക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഇന്ത്യൻ ബോളിംഗ് കോച്ച് മോണി മോർക്കല്‍ മുന്നറിയിപ്പ് നല്‍കി. മഞ്ഞുവീഴ്ചയുണ്ടായാല്‍ പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർ പ്രയാസപ്പെടുന്നത് രണ്ടാമത് പന്തെറിയുന്ന ടീമിന് തിരിച്ചടിയായേക്കാം.ചെറിയ ബൗണ്ടറികളുള്ള വാംഖഡെയില്‍ ടോസ് വിജയിക്കുന്നവർ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.ടൂർണമെന്റിന്റെ തുടക്കത്തിലെ പതർച്ചകള്‍ക്ക് ശേഷം കരുത്തുറ്റ പ്രകടനവുമായി എത്തുന്ന ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകർത്താണ് കിവികള്‍ ഫൈനലില്‍ എത്തിയത്.

