ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ സ്റ്റേഡിയത്തില്‍ വെച്ച് എടുത്ത മെസ്സിയുടെയും യമാലിന്റെയും പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് മെസ്സി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.“ആ ചിത്രം അവിശ്വസനീയമാണ്. യമാല്‍ ഒരു കുഞ്ഞായിരുന്നപ്പോഴാണ് ഞങ്ങള്‍ ആ ചിത്രം എടുത്തത്… ഇന്ന് ഞങ്ങള്‍ ഇരുവരും ലോകകപ്പ് ഫൈനലില്‍ കളിക്കുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്,” മെസ്സി പറഞ്ഞു. ന്യൂയോർക്കില്‍ നടന്ന ഫിഫ ഫാനറ്റിക്സ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യമാല്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്നും, അദ്ദേഹത്തിന്റെ ഭാവി ശോഭനമാണെന്നും മെസ്സി കൂട്ടിച്ചേർത്തു. ഫൈനലില്‍ തങ്ങള്‍ എല്ലാവിധത്തിലും യമാലിനെ തടയാൻ ശ്രമിക്കുമെന്നും എന്നാല്‍ അദ്ദേഹത്തിന് മികച്ചൊരു ഭാവി ആശംസിക്കുന്നുവെന്നും മെസ്സി വ്യക്തമാക്കി.ഈ പഴയ ചിത്രം കണ്ടപ്പോള്‍ താൻ ആദ്യം കരുതിയത് അത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സ്പെയിൻ താരം മൈക്കല്‍ മിറീനോ പറഞ്ഞു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളും ഭാവിയില്‍ ആ സ്ഥാനത്തേക്ക് ഉയരാൻ സാധ്യതയുള്ള മറ്റൊരു താരവും ഇത്രയും വർഷങ്ങള്‍ക്ക് മുൻപ് ഒരു ചിത്രത്തില്‍ ഒന്നിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനല്‍ മത്സരം മികച്ചൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിലെ ആരാധകർക്കിടയില്‍ ഈ മത്സരം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും മികച്ച കളിക്കാരനായ മെസ്സിയെയും, പുതിയ താരോദയമായ യമാലിനെയും ഒരുപോലെ സ്നേഹിക്കുന്ന ആരാധകർക്ക് ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ വലിയൊരു പ്രതിസന്ധി തന്നെയാണ് ഉള്ളത്.

