ഡൽഹി ജന്തര്‍മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തില്‍ സംഘർഷം.22 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സോനം വാങ്ചുക്കിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നതിനിടെയാണ് ഡൽഹി പൊലീസിന്റെ നടപടി. ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ചെയ്യുന്നത്. ജന്തർ മന്തറില്‍ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും പൊലീസ് ബലമായി ഒഴിപ്പിക്കുകയാണ്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സി ജെ പി നടത്തുന്ന അനിശ്ചിത കാല സമരത്തിന് വിവിധ പ്രതിപക്ഷ പാർട്ടികള്‍ പിന്തുണയുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ പ്രതിഷേധത്തിന് ഔദ്യോഗികമാമായി പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് വിമർശനം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയർന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് വക്താവും എം പി യുമായ പവൻ ഖേര കഴിഞ്ഞ ദിവസം സിജെപി സമര വേദിയിലെത്തിയത്. അനിശ്ചിത കാല നിരാഹാരത്തിലുള്ള സോനം വാങ്ചുകിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച പവൻ ഖേര ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തിപരമായി സി ജെ പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെതായ രീതിയില്‍ വിദ്യാർത്ഥികള്‍ക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തുണ്ടെന്ന് വിശദീകരണവുമായി പവൻ ഖേര രംഗത്തെത്തിയത്.ഇതിനിടെ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു.. ഈ നിലയില്‍ സമരം മുന്നോട്ട് പോകുകയാണെങ്കില്‍ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഡോക്ർമാർ പറഞ്ഞിരുന്നു.

