ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ. മത്സരം പ്രമാണിച്ച് വരും തിങ്കളാഴ്ച (ജൂലൈ 20) സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചു.അർധരാത്രിക്ക് ശേഷം പുലർച്ചെ 12:30-നാണ് ആവേശകരമായ ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. മത്സരം നിശ്ചിത സമയത്ത് അവസാനിച്ചാൽ പോലും സമ്മാനദാന ചടങ്ങുകൾ പൂർത്തിയാകുമ്പോൾ പുലർച്ചെ മൂന്ന് മണിയോളമാകും. ഇനി എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കളി നീളുകയാണെങ്കിൽ പുലർച്ചെ ഏറെ വൈകിയാകും മത്സരം അവസാനിക്കുക.ഈ സാഹചര്യത്തിൽ, കളി കണ്ട് ഉറക്കമൊഴിഞ്ഞ് കുട്ടികൾ പിറ്റേന്ന് ക്ലാസിലിരുന്ന് ഉറക്കം തൂങ്ങാതിരിക്കാനും, പഠനത്തെക്കുറിച്ച് ആശങ്കപ്പെടാതെ പൂർണ്ണമായ കായികവിനോദത്തോടെ മത്സരം ആസ്വദിക്കാനുമാണ് മാനേജ്‌മെന്റിന്റെ ഈ വേറിട്ട തീരുമാനം. സ്കൂൾ അധികൃതരുടെ ഈ ‘യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്’ ഉയർത്തിപ്പിടിക്കുന്ന തീരുമാനത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വാഗതം ചെയ്തിട്ടുണ്ട്.

