കോൺഗ്രസിൻ്റെ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എന്നാണ് റിപ്പോർട്ട്. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തു എന്നറിയുന്നു.പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്.
എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി.ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം. കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ(നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ(നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം. ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്‌തി മേരി വർഗീസ്(കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി.ഷാജി (പട്ടാമ്പി), നാട്ടകം സുരേഷ് /ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ),റോയ് കെ.പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി.പ്രദീപ്‌കുമാർ (ഉദുമ), പി.ടി.അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് / ജോസഫ് വാഴയ്ക്കൻ (കാഞ്ഞിരപ്പള്ളി), അലോഷ്യസ് സേവ്യർ / ടോമി കല്ലാനി /സജി ജോസഫ് (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ) എന്നീ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത് എന്നറിയുന്നു

