പേരാമ്പ്രയിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ .സിപിഎം പേരാമ്പ്രയിൽ വർഗീയ പ്രചരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയയും ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രചരണ ശൈലി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി രാമകൃഷ്ണൻ പ്രതികരിച്ചു. വിഭാഗീയ പ്രചരണങ്ങൾക്ക് കൊണ്ട് വിവാദമായ പേരാമ്പ്രയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് ആരോപിക്കുകയാണ് കോഴിക്കോട് ലീഗ് നേതൃത്വം. എൽഡിഎഫിന്റെ പ്രചരണ രീതിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാർഥിക്കും പരാതിയുണ്ട്.
അതേസമയം എൽഡിഎഫിന്റെ ഭാഗത്തു നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടില്ലെന്ന് ടി.പി രാമകൃഷ്‌ണൻ പറയുന്നു. യുഡിഎഫ് വിഭാഗീയ പ്രചരണം നടത്തിയെന്ന് ആരോപണവും ടി.പി പരോക്ഷമായി ഉന്നയിക്കുന്നു. വിഭാഗീയ പ്രചരണങ്ങൾ ഏശുകയും ബിജെപി വോട്ടുകൾ എൽഡിഎഫിലേക്ക് മാറുകയും ചെയ്‌തതിട്ടുണ്ടെങ്കിൽ പേരാമ്പ്രയിൽ വിജയിച്ച് കയറാനാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്തായാലും പ്രവചനാതീതമായി പേരാമ്പ്ര മാറി എന്നാണ് രണ്ട് മുന്നണികളും പറയുന്നത്.

