പോരാട്ടം ജനാധിപത്യ മൂല്യങ്ങള്‍ക്കായി; തളിപ്പറമ്പിലെ വിജയം ചരിത്രമെന്ന് ടി കെ ഗോവിന്ദൻ. വരാനിരിക്കുന്ന നിയമസഭയില്‍ താൻ യുഡിഎഫ് എംഎല്‍എയായി തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം തൻ്റെ പ്രതികരണം രേഖപ്പെടുത്തിയത്. പാർട്ടിക്കകത്തെ ജനാധിപത്യവിരുദ്ധ നടപടികളെയും ഏകാധിപത്യത്തെയും എതിർത്തുകൊണ്ടുള്ള തൻ്റെ നിലപാടുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി കെ ഗോവിന്ദനൊപ്പം ആരാണുള്ളതെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിപിഎം നേതാക്കള്‍ ചോദിച്ചിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘മേയ് നാല് കഴിഞ്ഞാല്‍ ഈ കാര്യം തെളിയുമെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ജനവിധിയിലൂടെ എല്ലാ വിഭാഗം ആളുകളും താൻ പറഞ്ഞതിനോടൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ ജനാധിപത്യം സംരക്ഷിക്കാനും കുടുംബവാഴ്ചയെ എതിർത്തും താൻ നടത്തിയ പോരാട്ടങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണച്ചുവെന്നും അതില്‍ സിപിഎം പ്രവർത്തകരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഎമ്മിലെ ഉള്‍പ്പാർട്ടി പ്രശ്നങ്ങള്‍ തിരുത്തേണ്ടത് നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മാത്രമല്ല, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയില്‍ ജി സുധാകരനും ഇതേ കാര്യങ്ങള്‍ ഉയർത്തിക്കാട്ടി പുറത്തുവന്നവരാണെന്നും അവർക്കും ജനങ്ങള്‍ മികച്ച വിജയം നല്‍കിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി തകരാൻ പാടില്ലെന്ന് ചിന്തിക്കുന്ന യുഡിഎഫ് പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ നിരീക്ഷിച്ചു.
താൻ പാർട്ടിയിലെ ചില തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയർത്തിയപ്പോള്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
വളരെ ചുരുങ്ങിയ ദിവസം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും യുഡിഎഫ് പ്രവർത്തകർ തൻ്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തു. തൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണയും വലുതാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എയായി എന്നും കൂടെയുണ്ടാകുമെന്നും തനിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവനാളുകളോടും നന്ദി പറയുന്നതായും ടി കെ ഗോവിന്ദൻ പറഞ്ഞു.

