ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് ഹർജി.ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്നുള്ള ഹർജിയില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.
ഫിഫ ലോകകപ്പ് മത്സരം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയില്‍ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നിരിക്കെയാണു ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജിയെത്തിയിരിക്കുന്നത്.
രാജ്യത്തു സൗജന്യമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനിലൂടെയോ ഡിഡി സ്പോർട്സിലൂടെയോ ലോകകപ്പ് സംപ്രേഷണം ചെയ്യണമെന്നാണു ഹർജിയിലെ ആവശ്യം.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ പത്തു കോടി യുഎസ് ഡോളറാണ് വില പറഞ്ഞത്.
എന്നാല്‍ സംപ്രേഷകരുടെ താത്പര്യമില്ലായ്മമൂലം ഈ വില 3.5 കോടി ഡോളറായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും ഒരു കരാറും അന്തിമമായില്ല. ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള രാജ്യങ്ങളിലൊന്നിന് ഇതുമൂലം ലോകകപ്പ് നഷ്ടമാകുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നല്‍സ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയപ്രാധാന്യമുള്ള കായിക ഇനമാണെന്നും അതിനാല്‍ത്തന്നെ പൊതുജനങ്ങള്‍ക്ക് ലോകകപ്പ് മത്സരം ലഭ്യമാക്കാനായി സർക്കാരും പ്രസാർ ഭാരതിയും ബാധ്യസ്ഥരാണെന്നും ഹർജിയില്‍ വ്യക്തമാക്കി.

