മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ .ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. സിനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈക്കമാൻഡ് പ്രതിനിധികൾ രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്ന് വിവരമുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചുവെന്നാണ് സൂചന. രാഹുലുമായുള്ള സംഭാഷണത്തിലും അതൃപ്തി വ്യക്തമാക്കിയെന്നാണ് വിവരം.നിയുക്ത എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവർ രാവിലെ മുതൽ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. ചെന്നിത്തല അതൃപ്‌തിയിലാണെന്ന വാർത്ത ജ്യോതികുമാർ ചാമക്കാല നിഷേധിച്ചു.

