കർണാടകയില്‍ ഡി.കെ. ശിവകുമാർ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു .മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവിലാണ് വ്യാഴാഴ്ച രാത്രിയോടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.ഏറെക്കാലമായി ഡി.കെ. ശിവകുമാർ കൈവശം വെച്ചിരുന്ന നിർണായകമായ ‘ബെംഗളൂരു വികസന’ വകുപ്പ് ഇത്തവണ കൃഷ്ണ ബൈര ഗൗഡയ്ക്ക് കൈമാറി. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ നിലനിർത്തിയിട്ടുണ്ട്.മുതിർന്ന നേതാവും എട്ടുതവണ എംഎല്‍എയുമായ രാമലിംഗ റെഡ്ഢിക്ക് മേജർ, മീഡിയം ഇറിഗേഷൻ വകുപ്പുകളാണ് ലഭിച്ചത്. ബെംഗളൂരു വികസന വകുപ്പ് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന റെഡ്ഢി, തീരുമാനം വന്നതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിക്കുകയും രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പ് ലഭിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണം.
മറ്റ് പ്രധാന വകുപ്പുകള്‍:
പ്രിയങ്ക് ഖാർഗെ: ആഭ്യന്തരം, ഐടി & ബിടി, ഇ-ഗവേണൻസ്.
ജി. പരമേശ്വര (ഉപമുഖ്യമന്ത്രി): റവന്യൂ, കായിക വകുപ്പ്.
ഈശ്വർ ഖണ്ഡ്രെ: ഗ്രാമവികസനം, പഞ്ചായത്തീരാജ്.
ബിരതി സുരേഷ്: ഗതാഗതം.
യതീന്ദ്ര സിദ്ധരാമയ്യ: നഗരവികസനം (ബെംഗളൂരു ഒഴികെ).
യു.ടി. ഖാദർ: ആരോഗ്യം, കുടുംബക്ഷേമം.
പഴയ സർക്കാരിലെ പ്രധാന വകുപ്പുകള്‍ തന്നെ സതീഷ് ജാർക്കിഹോളി, കെ.എച്ച്. മുനിയപ്പ, എം.ബി. പാട്ടീല്‍ എന്നിവർ നിലനിർത്തിയിട്ടുണ്ട്. ബെംഗളൂരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വരാനിരിക്കെ, ബെംഗളൂരു വികസന വകുപ്പിനെ ചൊല്ലിയുള്ള തർക്കങ്ങള്‍ പാർട്ടിയില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

