മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം-തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കുന്ന അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാർ വൈബ് റിസോർട്ടിൽ നടക്കും.ജലവിഭവ -പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. കമ്മിറ്റി ചെയൻമാൻ രാജീവ് പ്രതാപ് എംപിയുടെ അധ്യക്ഷതയിലാണ് യോഗം. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പാർലമെന്ററി കമ്മിറ്റിയില്‍ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും അംഗങ്ങളാണ്.കേരളവും തമിഴ്നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ തർക്കത്തിൽ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് തൊടുപുഴയിൽ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രധാന ആശങ്ക ജനങ്ങളുടെ സുരക്ഷയാണെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഗണിച്ചാണ് പുതിയ അണക്കെട്ട് നിർമിക്കണമെന്ന നിലപാട് സംസ്ഥാനം തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളതെന്നും ഈ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

