രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സമരക്കാർ പൊതുമുതല്‍ നശിപ്പിച്ചതായും 20 വാഹനങ്ങള്‍ തകർത്തതായും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജന്തർമന്തറിലെ സമരപ്പന്തലില്‍ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ്, സോനം വാംഗ്ചുക്ക് അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിച്ചിരുന്ന വേദി പൂർണ്ണമായി പൊളിച്ചുമാറ്റി. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. തുടർന്ന് അഭിജിത് ദീപ്കെയുടെ നേതൃത്വത്തില്‍ പ്രവർത്തകർ പാർലമെന്റിലേയ്ക്ക് ലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലുംപോലീസ് തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് സമീപവും കണ്ണീർവാതകം പ്രയോഗിച്ചു.പോലീസ് നടപടിയെ തുടർന്ന് ചിതറിപ്പോയ സിജെപി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. വരുംദിവസങ്ങളില്‍ പാർലമെന്റിലേയ്ക്ക് വീണ്ടും മാർച്ച് നടത്തുമെന്നും തുടർനടപടികള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.

