സംഘടനാ സംവിധാനത്തിൽ കൂടുതൽ പേർക്ക് അവസരം ഉറപ്പാക്കാൻ ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി നടപ്പാക്കാൻ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മന്ത്രിമാരും എം എൽ എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാർട്ടി, പോഷകസംഘടനാ ഭാരവാഹിത്വങ്ങൾ ഉടൻ ഒഴിയണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃയോഗത്തിൽ നിർദേശിച്ചു.ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ നിയമസഭയിലെയും ഭരണപരമായ ഉത്തരവാദിത്വങ്ങളിലെയും പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.അതേസമയം, സംസ്ഥാന ഭാരവാഹിസ്ഥാനങ്ങളിൽ നിന്ന് മാറുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടർന്നും നിലനിർത്താനാണ് തീരുമാനം.ഇതുസംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നേരത്തേ സർക്കുലർ പുറത്തിറക്കിയിരുന്നെങ്കിലും എം.പി.മാരും എം.എൽ.എമാരും പലരും പാർട്ടി ചുമതലകളിൽ തുടരുകയായിരുന്നു.തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷൻ തുടങ്ങിയ പദവികളിലും ഈ നിർദേശം ഭാഗികമായി നടപ്പാക്കിയിരുന്നു.ഇപ്പോഴാണ് തീരുമാനം പൂർണമായി പ്രാബല്യത്തിൽ വരുത്താൻ നേതൃത്വം വീണ്ടും നിർദേശം നൽകിയിരിക്കുന്നത്.എം.എൽ.എയായതിന് പിന്നാലെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധിയും അവസാനിച്ചിരുന്നു.ഇതിന് പിന്നാലെ കൂടുതൽ നേതാക്കൾ ഉടൻ സംഘടനാ പദവികൾ ഒഴിയുമെന്നാണ് സൂചന.നിലവിൽ അഞ്ച് ലീഗ് മന്ത്രിമാരിൽ നാല് പേർ വിവിധ പാർട്ടി പദവികൾ വഹിക്കുന്നവരാണ്.ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽഗഫൂർ എന്നിവരും ചുമതല ഒഴിയേണ്ടവരുടെ പട്ടികയിലുണ്ട്.ഇതിനുപുറമെ എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, കല്ലട്ര മാഹിൻ, എം.എ. റസാഖ്, അഡ്വ. എം. റഹ്‌മത്തുള്ള, പി.കെ. ഫിറോസ്, ടി.പി. അഷ്‌റഫലി, ഫാത്തിമ തഹിലിയ തുടങ്ങിയവരും വിവിധ സംഘടനാ ഭാരവാഹിത്വങ്ങൾ വഹിക്കുന്നുണ്ട്.എം.പി.മാരും യു.ഡി.എഫ് സർക്കാരിൽ പുതുതായി ചുമതല ലഭിച്ചവരും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതരായവരും ഈ തീരുമാനത്തിന്റെ ഭാഗമായി സംഘടനാ പദവികൾ ഒഴിയേണ്ടി വരാനാണ് സാധ്യത.

