പാർട്ടിക്കുവേണ്ടി തന്റെ കുടുംബംപോലും നഷ്ടപ്പെട്ടെന്നും ‘ഗുണ്ട’യെന്ന് വിളിച്ചപ്പോള്‍ വിഷമം തോന്നിയെന്നും ചേന്തി അനില്‍.മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ അറസ്റ്റിലായി അഞ്ചാം ദിവസം ജയില്‍മോചിതനായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.”എല്ലാവരും എന്നെ പറയാൻ പഠിപ്പിച്ചത് ‘നോ കമന്റ്സ്’ എന്നാണ്. പ്രത്യേകിച്ച് കോടതി നിർദേശവുമുണ്ട്. ഒരുവാക്ക് എനിക്ക് പറയാനുള്ളത്, എന്റെ വായില്‍നിന്ന് അരുതാത്തത് പലതും ഞാൻ സംസാരിച്ചു. അതില്‍ എനിക്ക് നല്ല വിഷമമുണ്ട്. ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന് വിചാരിച്ചതല്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് അറിയാതെ സംസാരിച്ചുപോയത്. അദ്ദേഹത്തെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തിനോട് ഞാൻ ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും ഒരു അവസരം കിട്ടിയാല്‍ അദ്ദേഹത്തിന് മുമ്പില്‍ ക്ഷമ ചോദിക്കും.ഞാൻ പാർട്ടിക്കാരനല്ല, ഗുണ്ടയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല വിഷമം തോന്നി. പാർട്ടിക്ക് വേണ്ടി മാത്രമാണ് ഞാൻ കേസുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഭാര്യ മരിച്ചിട്ട് ഒമ്പത് മാസമായി. കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ ഭാര്യ സ്ഥാനാർഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എനിക്ക് എന്റെ കുടുംബം പോലും പാർട്ടിക്ക് വേണ്ടി നഷ്ടപ്പെട്ടു. ഞാനും എന്റെ മോളും ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ അഞ്ച് ദിവസം മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ഇനി ഇത്തരം വിഷയങ്ങളില്‍ ചെന്നുപെടാതിരിക്കാൻ ഞാൻ കഴിവതും ശ്രമിക്കും,” ചേന്തി അനില്‍ പറഞ്ഞു.

