കേരളത്തിൽനിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നൽകുമെന്ന് ഏതാണ്ട് ഉറപ്പായി. വകുപ്പേതെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചർച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
എന്നാല്‍ വി മുരളീധരന് സ്ഥാനങ്ങള്‍ ഇല്ല എന്നാണ് സൂചന. രാജീവ് ചന്ദ്രശേഖർ വീണ്ടും മന്ത്രിയാവുമെന്നും തീരുമാനമായിട്ടുണ്ട്.കാലാവധി മറികടന്ന് കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തില്‍ ധാരണയായി.
തെലുങ്കുദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവിയുൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്.
ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേക പദവിയും നൽകിയേക്കും.
എൻഡിഎ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.
ഉത്തർപ്രദേശിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പയിട്ടുണ്ട്.