നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍. നെടുമങ്ങാട് ഐടിഐ. ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായ നമിത ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വഞ്ചുവത്തുള്ള വാടക വീട്ടിലെ അടുക്കളയിൽ നമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവിനെ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.സന്ദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവദിവസം രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. സംസാരിച്ച് മടങ്ങിയശേഷം ഫോണില്‍ വിളിച്ചെങ്കിലും നമിത ഫോണ്‍ എടുത്തില്ല. പിന്നാലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നമിതയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നായിരുന്നു സന്ദീപ് വലിയമല പൊലീസിന് മൊഴി നൽകിയത്.സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞിരുന്നത്.രണ്ടുവര്‍ഷം മുമ്പായിരുന്നു നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണില്‍ മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമായിരിക്കാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സന്ദീപിന് മറ്റേതെങ്കിലും തരത്തില്‍ മരണവുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. നമിതയുടേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനൊടുക്കിയതാണെങ്കില്‍ അതിലേക്ക് നയിച്ചതില്‍ സന്ദീപിന്റെ ഇടപെടലുണ്ടോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായാണ് സന്ദീപിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് എന്നാണ് വിവരം