പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍.വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്‍റെ പിടിയിലായത്.
വ്യാജമായുണ്ടാക്കിയ രഹസ്യ ചാറ്റുകള്‍ പുറത്തു വിടുമെന്നും ബലാത്സംഗം ചെയ്തെന്ന് പറഞ്ഞു പരത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു. പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിൻ്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 10 കോടി രൂപയുടെ 2 ചെക്കുകളും പിടിച്ചെടുത്തു.
കഴിഞ്ഞ ഒന്നര വർഷമായി ഇൻഫോപാർക്കിലെ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ശ്വേത ബാബു. ഭർത്താവ് കൃഷ്ണരാജ് ഇൻഫോപാർക്കില്‍ റെസ്റ്റോറൻ്റ് നടത്തുകയായിരുന്നു. ഓഫീസില്‍ പല ക്രമക്കേടുകളും കണ്ടെത്തിയതിന് പിന്നാലെ ശ്വേത ജോലി രാജിവച്ചിരുന്നു

