പഞ്ചാബ് നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഭഗവന്ത് മാൻ സർക്കാർ.117 അംഗ നിയമസഭയില്‍ ആം ആദ്മി പാർട്ടി തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചു. 94 എംഎല്‍എമാരുടെ പിന്തുണയുള്ള എഎപിക്ക് സഭയില്‍ വ്യക്തമായ ആധിപത്യമാണുള്ളത്. ഏപ്രില്‍ 24-ന് രാഘവ് ചദ്ദ, ഹർഭജൻ സിംഗ് എന്നിവരടക്കമുള്ള ഏഴ് രാജ്യസഭാ അംഗങ്ങള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നതിനെത്തുടർന്ന് സർക്കാർ പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിശ്വാസവോട്ട് തേടിയത്.
പാർട്ടിക്കുള്ളില്‍ വിള്ളലുണ്ടെന്ന വാർത്തകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഭരണകക്ഷിയിലെ 40-ഓളം എംഎല്‍എമാർ പാർട്ടി വിടുമെന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ വോട്ടെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ഇതോടെ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളും ശിരോമണി അകാലിദളിന് (എസ്‌എഡി) മൂന്ന് അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് രണ്ട് എംഎല്‍എമാരും ബിഎസ്പിക്ക് ഒന്നും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.രാഷ്ട്രീയ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് വലിയൊരു സമ്മാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മെയ് ദിനത്തോടനുബന്ധിച്ച് സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 15 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വേതന വർദ്ധനവ് നടപ്പിലാക്കുന്നത്.

