ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ.വിജയ്‌യുടെ ടിവികെ സർക്കാരില്‍ പങ്കാളിയാകാൻ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയുടെ കടുത്ത തീരുമാനം.ഡിഎംകെയുടെ നിലപാട് പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് വീണ്ടും വലിയ ചോദ്യങ്ങള്‍ ഉയർത്തുകയാണ്. “ഇന്ത്യ സഖ്യം രൂപീകരിച്ചതു മുതല്‍ അതിന്റെ പ്രധാന തൂണുകളിലൊന്നായിട്ടാണ് ഡിഎംകെ പ്രവർത്തിച്ചിട്ടുള്ളത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരുന്നതില്‍ പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ മുന്നില്‍നിന്നു നയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ ഡിഎംകെ അണികള്‍ അതീവ ദുഃഖിതരാണ്. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചിരിക്കുന്നു,” ഡിഎംകെ പ്രസ്താവനയില്‍ വ്യക്തമാക്കി.എന്നാല്‍ നീറ്റ്, വോട്ടർപട്ടിക പുതുക്കല്‍, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നീ വിഷയങ്ങളില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും വിരുദ്ധമായ നിലപാടുകളെ തുടർന്നും ശക്തമായി എതിർക്കുമെന്നും ഡിഎംകെ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സഖ്യകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഡിഎംകെയുടെ തീരുമാനം കൂടി വരുന്നത്.

