രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ ജൂൺ 18ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.കർണാടകയിൽ നിന്നുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും ഉൾപ്പെടെയാണ് 24 സീറ്റുകളിൽ ഒഴിവ്. തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ നാലെണ്ണം ആന്ധ്രാപ്രദേശിലും അഞ്ചെണ്ണം ഗുജറാത്തിലും രണ്ടെണ്ണം ജാർഖണ്ഡിലും മൂന്നെണ്ണം മധ്യപ്രദേശിലുമാണ്. ഓരോന്ന് വീതം മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിലും നാലെണ്ണം കർണാടകയിലുമുണ്ട്. ജൂൺ ഒന്ന് മുതൽ ജൂൺ എട്ടുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ജൂൺ പതിനൊന്നിനാണ്. ജൂൺ 18 രാവിലെ 9 മുതൽ വൈകിട്ട് നാലുമണി വരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ അന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. ജൂൺ 20-ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

