നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.കേസില്‍ വാഗമണ്‍ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് തിരുനെല്‍വേലി സ്വദേശി മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, കൊല്ലം പരവൂർ സ്വദേശിനി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഇവർ കൊല്ലത്തു വിറ്റതായി കണ്ടെത്തിയിരുന്നു.തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ ഗർഭിണികളെ എത്തിച്ച് അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പ്രതികള്‍ വിറ്റതായാണു പോലീസിന്റെ കണ്ടെത്തല്‍. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സൂചനയുണ്ട്. പ്രതികള്‍ കഴിഞ്ഞ മാസം 16ന് തീക്കോയിലെ വീട്ടിലെത്തിച്ച ആസാം സ്വദേശിനി രക്ഷപ്പെട്ടു പോലീസിനെ സമീപിച്ചതോടെയാണു വിവരം പുറത്തുവന്നത്.

