മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനില്‍, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർക്കാർ വികസന പദ്ധതികളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങള്‍ ചോർത്തിയാണ് ഈ ഭൂമി ഇടപാടുകള്‍ നടത്തിയതെന്നാണ് പ്രധാന ആരോപണം. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോർട്ട് ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.റിപ്പോർട്ടുകള്‍ പ്രകാരം 2023 മുതല്‍ മുഖ്യമന്ത്രി മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കള്‍ എന്നിവരുടെ പേരുകളിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ വരാനിരിക്കുന്ന വികസന പദ്ധതികള്‍ക്കായി മാറ്റിവെച്ച ഭൂമിയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയത്.

