സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകാത്തതിൽ വിമർശനവുമായി സംഘപരിവാർ സംഘടനയായ തപസ്യ. സെൻസർ ബോർഡ് നിലപാട് ബാലിശമാണെന്ന് തപസ്യ കുറ്റപ്പെടുത്തി.നിസ്സാരവും ബാലിശവുമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല. സാഹിത്യമായാലും സിനിമയായാലും അവയുടെ ശീർഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാൻ സൃഷ്ടാക്കൾക്കാണ് അവകാശം.പുരാണ കഥാപാത്രങ്ങളുടെ പേരുകൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടരുത് എന്ന് തീരുമാനിക്കാൻ ആവില്ല. ഭാരതത്തിൽ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളിൽ നിന്നുള്ളവയാണ്.ഇത്തരം പേരുകൾ അടങ്ങിയ ശീർഷകങ്ങളുള്ള നിരവധി സിനിമകൾ രാജ്യത്ത് ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത്തരം ഒരു വിലക്ക് ഏർപ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു.ഈ നിലപാടിൽ നിന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചെയർമാന് തപസ്യയുടെ ഭരണസമിതി കത്തും നൽകിയിട്ടുണ്ട്.

