മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കി പാകിസ്ഥാൻ.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഒരു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ പ്രമുഖ ശക്തികളായ തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ഒത്തുചേരുന്നതിന് തൊട്ടുമുന്നേയാണ് ഈ നിർണ്ണായക ചർച്ച നടന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിശദമായി ചർച്ച ചെയ്യുമെന്നും ഔദ്യോഗിക പ്രസ്‌താവനയിലുണ്ട്.നിലവിലെ സാഹചര്യത്തിൽ അപലപിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തിൽ പാകിസ്ഥാൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഇറാനെ അറിയിക്കുകയും ചെയ്തു. സംഘർഷം ഒഴിവാക്കുന്നതിനായി പാകിസ്ഥാൻ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളെക്കുറിച്ച് അദ്ദേഹം പെസെഷ്കിയാനോട് വിശദീകരിച്ചു. ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിനായി പാകിസ്ഥാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ സ്വാഗതാർഹമാണെന്ന് വിലയിരുത്തപ്പെടുന്നു.

