സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുവാൻ തീരുമാനിച്ചു. പദ്ധതിമൂലം സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ സ്വാഗതാർഹമാണെന്നും, നിരക്കുകൾ സംബന്ധിച്ച് ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ദീർഘദൂര പാതകളിൽ സ്വകാര്യ ആഡംബര ബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുള്ളതുപോലെ ഹ്രസ്വദൂര പാതകളിലേക്കും വാടക ബസ്സുകൾ പരിഗണിക്കുമെന്നും, രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വാടക ബസ്സുകൾ ഓടിക്കാനാണ് സമിതിയുടെ നിർദേശമെന്നും സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ അറിയിച്ചു. പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ നയം രൂപവത്കരിക്കുന്നതടക്കമുള്ള മറ്റ് ശുപാർശകളും ചർച്ചചെയ്ത് നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

