യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും 2021ലെ കരമന വൈശാഖ് വധക്കേസിലെ പ്രതികളുമായ സുജിത് (32), അഭിലാഷ് (39), സരിത (37) എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.വെമ്പായം സ്വദേശിയായ ശരത്ത് (37) ആണ് ആക്രമണത്തിനിരയായത്.അഭിലാഷിന്റെ ഭാര്യ ഒരു മോഷണക്കേസിൽ ജയിലിലാകാൻ കാരണക്കാരൻ ശരത്താണെന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.പ്രതികളും ശരത്തും മുൻപരിചയക്കാരാണെന്നും അന്വേഷണത്തിൽ വ്യക്തമായി.വെള്ളിയാഴ്ച വൈകിട്ട് മലയിൻകീഴിലെ വാടക ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശരത്തിനെ ആദ്യം മർദിച്ച പ്രതികൾ, തുടർന്ന് മണ്ണന്തല ചെമ്പൂരിലെ മറ്റൊരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി.അവിടെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദനം തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

