നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ ഗുരുവായ അന്തരിച്ച ജി. കാർത്തികേയന്റെ വസതിയിലെത്തി.കാർത്തികേയന്റെ പത്നി ഡോ. എം.ടി. സുലേഖയെ കണ്ടപ്പോൾ വികാരഭരിതനായ അദ്ദേഹം കണ്ണീരണിഞ്ഞു.
ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽത്തുമ്പിൽ പിടിച്ചാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതെന്നും, അദ്ദേഹത്തിന്റെ കുടുംബം എന്നും തന്റെ സ്വന്തം കുടുംബമാണെന്നും സതീശൻ ഓർമ്മിച്ചു.ജി.കെ. കണ്ടെത്തിയ ആ മിടുക്കനായ വ്യക്തി ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ അദ്ദേഹത്തിന്റെ പത്നി ഡോ. എം.ടി. സുലേഖ സന്തോഷം പ്രകടിപ്പിച്ചു.സതീശനിൽ അസാമാന്യമായ നേതൃപാടവം ജി.കെ. പണ്ട് തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അവർ ഓർമ്മിച്ചു.
1996-ലും 2001-ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് സതീശൻ പറഞ്ഞു.എംഎൽഎ ആയാൽ പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും സുലേഖ ടീച്ചർ എല്ലാക്കാലത്തും തന്നോട് വലിയ വാത്സല്യം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജി. കാർത്തികേയന്റെ മക്കൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും സതീശൻ പറഞ്ഞു.ഈ വീട് തന്റെ സ്വന്തം ഇടമാണെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധമാണ് ഈ കുടുംബവുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിലെ തന്റെ വളർച്ചയിൽ ജി.കെ. കുടുംബം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.സന്ദർശനത്തിനിടെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോകൾ എടുത്തും വിശേഷങ്ങൾ പങ്കുവെച്ചുമാണ് അദ്ദേഹം മടങ്ങിയത്.കേരളം എന്നും ഓർക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെ എന്ന് സുലേഖ ടീച്ചർ ആശംസിച്ചു.കെ. കരുണാകരനെപ്പോലെയും ഉമ്മൻചാണ്ടിയെപ്പോലെയും പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന നായകനായി കേരളം എക്കാലവും ഓർക്കുന്ന മുഖ്യമന്ത്രിയാകാട്ടേയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു.എല്ലാ മതനിരപേക്ഷ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന, ജനങ്ങൾ ഒരുപോലെ സ്നേഹിക്കുന്ന ഭരണാധികാരിയായി സതീശൻ അറിയപ്പെടുന്നത് കാണാനാണ് താൻ കാത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.സതീശന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുണ്ടെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

