ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 40-ാം മിനിറ്റിൽ കൊളംബിയ ലീഡെടുത്തു. ലൂയിസ് ഡയസിൻ്റെ അസിസ്റ്റിൽ ഡാനിയേൽ മുനോസാണ് ഗോളടിച്ചത്. ആദ്യ പകുതി ഒരു ഗോളിന് കൊളംബിയ മുന്നിട്ടുനിന്നു.എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. തുടക്കം മുതൽ തന്നെ ഇരുടീമുകളും ആക്രമണങ്ങളുമായി കളംനിറഞ്ഞു. ഉസ്ബെക്കിസ്ഥാൻ മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയതോടെ കൊളംബിയൻ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. അതിന് പിന്നാലെ സമനില ഗോളുമെത്തി. മികച്ച മുന്നേറ്റത്തിനൊടുക്കം ഗോൾവരയ്ക്കടുത്തുവെച്ച് അബുസ്ബെക്ക് ഫയ്സുള്ളെവിൻ്റെ ഹെഡർ കൊളംബിയൻ വലയിൽ പതിച്ചു. സ്കോർ 1-1.സമനില ഗോൾ പിറന്നതോടെ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ഉസ്ബെക്കിസ്ഥാൻ ബോക്‌സിലേക്ക് കയറിയിറങ്ങി. 65-ാം മിനിറ്റിൽ ഗോളും പിറന്നു. ലൂയിസ് ഡയസാണ് ഗോളടിച്ചത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ഹെഡറിലൂടെ കൊളംബിയ മൂന്നാം ഗോൾ നേടി.

