ലോക്‌സഭയിൽ സ്‌പീക്കർ ഓം ബിർളയ്ക്കെതിരെ 118 എംപിമാർ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം.ഡെപ്യൂട്ടി സ്‌പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നൽകി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്. അതേസമയം, തൃണമൂൽ കോൺഗ്രസും എൻസിപിയും നോട്ടീസിൽ ഒപ്പിട്ടില്ല. ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.ലോക്സഭാ ചരിത്രത്തിൽ നാലാം തവണയും എൻഡിഎ ഭരണത്തിൽ ആദ്യവുമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകുന്നത്.

