പാലാ: തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി പാലാ നിയോജകമണ്ഡലത്തിൽ പ്രചാരണരംഗം കീഴടക്കുന്നു.
മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വോട്ടർമാരുടെ സജീവമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
പതിവ് പ്രസംഗ ശൈലികളിൽ നിന്ന് മാറി, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന വേറിട്ട പ്രചാരണ രീതിയാണ് ഇത്തവണ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞും അദ്ദേഹം ജനകീയനാകുന്നു.
പ്രചാരണത്തിനിടയിൽ കവലകളിലെ കടകമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലെ തൊഴിലാളികളോട് വിശേഷങ്ങൾ പങ്കുവെച്ചും അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്.
വഴിയിൽ കാണുന്ന വിദ്യാർത്ഥികളോടും കുട്ടികളോടും കുശലം പറയുന്ന അദ്ദേഹം, ‘രണ്ടില’ ചിഹ്നത്തിന്റെ സന്ദേശം വീട്ടിലെത്തിക്കാൻ സ്നേഹപൂർവ്വം അവരെ ഓർമ്മിപ്പിക്കാനും മറക്കുന്നില്ല. ഇന്നലെ എലിക്കുളം, മീനച്ചിൽ, കൊഴുവനാൽ, കരൂർ എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തു. പാലായുടെ സമഗ്രവികസനം എന്ന ഉറപ്പാണ് ഓരോ വേദിയിലും അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഇന്നു മുതൽ ബൂത്ത് തല കൺവെൻഷനുകൾ ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും.

